2018 ഡിസംബർ 2, ഞായറാഴ്‌ച

ശ്.. ശ്..

അടുക്കളയിൽ ചുട്ടുപൊള്ളുന്ന
കല്ലിനു മുകളിൽ ഇത്തിരി വെള്ളം
തളിക്കുമ്പോഴും
ഉറഞ്ഞു നിൽക്കുന്ന അച്ഛനോട്
അമ്മ പറഞ്ഞതും

രണ്ടും ഒരേ ശബ്ദമായിരുന്നു...

2016 ഒക്‌ടോബർ 16, ഞായറാഴ്‌ച

'ആപ്പൂപ്പന്‍' താടി

മാനത്തു പറന്നു പോകുന്ന അപ്പൂപ്പന്‍ -
താടികള്‍ താഴ്ന്നുവന്നുമ്മ തന്ന്
പിടിതരാതെ അകന്നുപോകുന്നത്
എങ്ങോ വേരൂന്നാന്‍ മാത്രമായിരുന്നോ?

2016 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

മണ്ണിര കണ്ട പ്രണയം

എത്രയോ അകലങ്ങളില്‍ കിളിര്‍ത്തു
തളിര്‍ത്ത മാമരങ്ങള്‍, കാറ്റിലൂടെയും
കിളിയിലൂടെയും പ്രേമ ലേഖനങ്ങള്‍
കൈമാറുന്നവ, മണ്ണിന്നടിയില്‍ വേരുകള്‍
കൊണ്ട് കെട്ടിപ്പിടിച്ചു അനുഭൂതികള്‍
കൈമാറുകയാണെന്നു മണ്ണിര.

2016 സെപ്റ്റംബർ 24, ശനിയാഴ്‌ച

ഉറക്കം

ഉറക്കമില്ലാത്തവനറിയില്ല ഉറക്കത്തിൻ  വില
ഉറക്കമുള്ളവനത് തീരേ അറിയില്ല
അതറിയുന്നവന്ന് അത് ഉറക്കമേയല്ല
'ഞാന്‍' 'എന്നില്‍' ലയിക്കുന്ന വേള,

2016 സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

ലൈംഗിക അരാചകത്വവും പരിഹാര മാര്‍ഗ്ഗങ്ങളും

ഒരു പക്ഷേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏറ്റവും വലിയ ഭരണ നേട്ടം ഇതായിരിക്കും.
1) ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളമാണെന്ന് സര്‍വേ.
2) അമേരിക്കയിലെയും ജര്‍മനിയിലെയും ഇന്‍റര്‍നെറ്റ് സ്ഥാപനങ്ങള്‍ പോണ്‍ഹബ്ബ് പോലുള്ള സൈറ്റുകളുമായി സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിവായത്. രാജ്യങ്ങളുടെ കാര്യത്തില്‍ എണ്ണംകൊണ്ട് ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനവുമുണ്ട്.( http://www.asianetnews.tv/…/kerala-top-of-table-watch-porn-… )
ഇവിടെ പ്രായഭേദമന്യെ ഒരു വയസ്സു മുതല്‍ 90 വയസ്സുവരെ പ്രായമുള്ള സ്ത്രീജനങ്ങള്‍ ലൈംഗിക-രതി വൈകൃതങ്ങള്‍ക്ക് പാത്രമാകുന്ന പരിതസ്ഥിതിയില്‍ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വിപ്ലവം സൃഷ്ടിക്കുന്ന ഫെമിനിച്ചിമാരും, അതുപോലെ അതിനേക്കാളേറെ വികാരഭരിതരായി ഓണ്ടലൈന്‍ പ്രക്ഷോഭം നടത്തുന്ന പുരുഷ കേസരികളും തന്നെയാണ്. കേരളത്തിനും ഇന്ത്യയ്ക്കും ഒളിമ്പിക്‌സില്‍ നേടാനാകാത്ത വിജയം ഈ രംഗത്ത് നേടിക്കൊടുത്തത് എന്നതും അവിസ്മരണീയം തന്നെ.
അതായത് അരങ്ങേറിക്കൊണ്ടിരിക്കുന്ന പീഡന പരമ്പരകളുടെ വക്താക്കളും പ്രചാരകരും നാം തന്നെയാണ്.
ഇതിന് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെങ്കില്‍ രണ്ടു മാര്‍ഗ്ഗങ്ങളാണുള്ളത്‌.
പ്രഥമമായത്‌ സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ചാര്‍ലി തോമസ്സിനേയും, അമീറുളിനെയും പോലുള്ളവരെ മാതൃകാപരവും സമയബന്ധിതവും ആയി ശിക്ഷിക്കുക എന്നതാണ്. അതായത് അതുളവാക്കുന്ന ഭയവും, പ്രത്യാഘാതത്തെ കുറിച്ചുള്ള ചിന്തയും ഒരുവനെ ഇത്തരം കൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചേക്കാം.എന്നാലിത് സ്ഥായിയല്ല.
ദ്വിതീയവും ശാശ്വതവുമായ മാര്‍ഗ്ഗം സ്വാമി (Swami Satswaroopananda Saraswathi) പറഞ്ഞതു പോലെ യമവും, ദമവും വ്രതമാക്കിക്കൊണ്ടുള്ള ഒരു ജീവിതചര്യ നാം പിന്‍തുടരുകയും, പരിശീലിക്കുകയും വേണം.
സകല പ്രശ്‌നങ്ങളുമുത്ഭവിക്കുന്നത് ഒരുവന്റെ മനസ്സില്‍ നിന്നാണെന്നും, ആയതിനാല്‍ മനസ്സിനും, ഇന്ദ്രിയങ്ങള്‍ക്കും മേലെ വിവേകത്തിന്റെ കടിഞ്ഞാണിട്ടുകൊണ്ട് പ്രശ്‌നത്തെ അതിന്റെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുന്ന സങ്കേതമാണിത്.

2016 സെപ്റ്റംബർ 15, വ്യാഴാഴ്‌ച

A COMPARATIVE STUDY ON BIO-DIVERSITY AND ITS IMAPCT ON FOOD HABITS 40 YEARS AGO AND NOW AT KALIKKADAVU IN PILICODE GRAMA PANCHAYATH



കാലിക്കടവിലെ ജൈവവൈവിധ്യവും അവിടത്തെ
ആഹാരത്തില്‍ അതിന്റെ സ്വാധീനവും
40-വര്‍ഷം മുമ്പും ഇന്നും-ഒരു താരതമ്യ പഠനം.


പ്രോജക്ട് സംഗ്രഹം

ഞങ്ങളുടെ ഒന്‍പതാം ക്ലാസിലെ ജീവശാസ്ത്രം പാഠപുസ്തകത്തില്‍ ആഹാരത്തിന്റ രാസമാറ്റങ്ങള്‍ എന്ന പാഠമുണ്ട്. ഈ പാഠത്തില്‍ പഴയ ആഹാരരീതിയാണോ അതോ പുതിയ ആഹാരരീതിയാണോ നല്ലത് എന്ന ഒരു സംവാദമുണ്ടായി. കാലിക്കടവിലെ ജൈവവൈവിധ്യം തദ്ദേശത്തെ ജനതയുടെ ആഹാരത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു എന്ന പരാമര്‍ശമാണ് ഈ പ്രോജക്ട് ചെയ്യുവാനുള്ള പശ്ചാത്തലം. കാലിക്കടവിലെ ജനതയുടെ 40വര്‍ഷം മുമ്പുള്ള ആഹാരത്തിലെ ഇനങ്ങളും ഇന്നുള്ള ആഹാരത്തിലെ ഇനങ്ങളും എന്തൊക്കെ എന്നു കണ്ടെത്തല്‍, പഠനപ്രദേശത്തെ ആഹാരത്തിന് സഹായകമായ ജൈവവൈവിധ്യത്തിന് 40 വര്‍ഷം കൊണ്ട് എന്തു മാറ്റം വന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍, ജൈവവൈവിധ്യത്തിലെ മാറ്റം ആഹാര രീതിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്തല്‍, ആഹാര രീതിയിലെ മാറ്റം ഏതൊക്കെ മേഖലകളില്‍ പ്രകടമാകുന്നുവെന്ന് കണ്ടെത്തല്‍, എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍ സര്‍വ്വെ, അഭിമുഖം, നിരീക്ഷണം, ദ്വിതീയവിവരശേഖരണം എന്നിവയാണ് പഠനത്തിനായി ഉപയോഗിച്ച രീതികള്‍.


പ്രോജക്ടിന്റെ പ്രധാന കണ്ടെത്തലുകള്‍ താഴെ കൊടുക്കുന്നു.

40-വര്‍‍ഷം മുമ്പ് പഠനപ്രദേശത്ത് വളര്‍ന്നു വന്നിരുന്ന 23 തരത്തിലുള്ള ഇലക്കറികള്‍ അവിടെയുള്ളവര്‍ ആഹാരമായി ഉപയോഗിച്ചിരുന്നു. എന്നാലിന്ന് അവയില്‍ 3ഇനത്തിലുള്ള ഇലക്കറികള്‍ മാത്രമേ നാമമാത്രമായെങ്കിലും ഉപയോഗിക്കുന്നുള്ളൂ.
അവ ചീര, മുരിങ്ങ, കാബേജ്, എന്നിവയാണ്.
കാബേജ് പൂര്‍ണനായും ചീര ഭാഗികമായും മറുനാട്ടില്‍ നിന്നും വരുന്നതാണ്. നെല്ല്, ഗോതമ്പ്, ചാമ, മുത്താറി, ബാര്‍ലി എന്നിവ മുമ്പ് ധാന്യങ്ങളായി ഉപയോഗിച്ചിരുന്നു.
അന്ന് ഗോതമ്പൊഴികെ മറ്റെല്ലാം പ്രാദേശികമായി വിളയിച്ചെടുത്ത നാടായിരുന്നു പഠനപ്രദേശം.
എന്നാലിന്ന് അവയില്‍ നെല്ലുമാത്രമാണ് നാമമാത്രമായെങ്കിലും പഠനപ്രദേശത്ത് ഉത്പാദിപ്പിക്കുന്നത്.
ഉഴുന്ന്, ചെറുപയര്‍, മുതിര, വന്‍പയര്‍, വാഴപ്പഴം എന്നിവയുടെ ആവശ്യം മുമ്പ് പഠനപ്രദേശത്തുവച്ചുതന്നെ ഉത്പാദിപ്പിച്ചിരുന്നു.
എന്നാലിന്ന് ഇവയൊക്കെ മറുനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്നു.
പാലിന്റെ ആവശ്യം പ്രാദേശികമായുള്ള കന്നുകാലിവളര്‍ത്തലിലൂടെ മുമ്പ് നിറവേറ്റിയിരുന്നു.
ഇന്ന് ജനങ്ങള്‍ വന്‍തോതില്‍ മില്‍മാ പാലിനെ ആശ്രയിക്കുന്നു. കന്നുകാലികളുടെ എണ്ണത്തിലുള്ള കുറവ് ഇത് സൂചിപ്പിക്കുന്നു.
പഠനവിധേയമാക്കിയ 62 കുടുംബങ്ങളില്‍ 52 പേര്‍ പണ്ട് വിവിധജോലികള്‍ ചെയ്യുന്നവരായിരുന്നു. കൃഷി, കന്നുകാലിവളര്‍ത്തല്‍, ചുണ്ണാമ്പ് നിര്‍മാണം,പായമടയല്‍ തുടങ്ങി പ്രദേശത്തിന്റെ ജൈവവൈവിധ്യം സംഭാവന ചെയ്ത തൊഴിലുകളിലായിരുന്നു അവര്‍ മുമ്പ് ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ വെറും9 പേര്‍ മാത്രമാണ് പ്രാദേശിക ജൈവവൈവിധ്യത്തിലധിഷ്ഠിതമായ തൊഴില്‍ ചെയ്യുന്നുള്ളൂ.
പഞ്ഞ കര്‍ക്കിടകമാസത്തിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ അതീവ ജാഗ്രതയാണ് മുന്‍കാലങ്ങളില്‍ പഠനപ്രദേശത്തുള്ളവര്‍ കാട്ടിയിരുന്നത്. ചക്കയും മാങ്ങയും മരച്ചീനിയുമാണ് വൈവിധ്യം ഏറിയ രീതികളില്‍ അവര്‍ സംഭരിച്ചുവെച്ചത്. ചക്കയും മാങ്ങയും 7 വീതം രീതികളിലും മരച്ചീനി 4 വീതം രീതികളിലും പണ്ട് ഇവിടത്തുകാര്‍ സംഭരിച്ചിരുന്നു. പച്ചക്കറികള്‍ കൊണ്ടാട്ടമാക്കി ക്ഷാമകാലത്തേക്ക് ശേഖരിച്ചു വച്ചിരുന്നു.മാങ്ങയണ്ടികൊണ്ടുള്ള പായസവും, പഴച്ചാറുകള്‍ കൊണ്ടുണ്ടാക്കിയ മാങ്കാച്ചിയും, പുളിങ്കുരു വറുത്തതും, തൂവക്കായ വറുത്തതും, വാട്ടുകപ്പയും,വെള്ളക്കപ്പയും, തേങ്ങാപ്പിണ്ണാക്കും പണ്ട് കാലിക്കടവുകാരന്റെ ആഹാരത്തിലെ പ്രധാന ഇനങ്ങളായിരുന്നുവെന്ന് കാണാം. എന്നാലിന്ന് ക്ഷാമകാലത്തേക്ക് ഭക്ഷ്യ സാധനങ്ങള്‍ സംഭരിച്ചുവെക്കാന്‍ പഠനപ്രദേശത്തുള്ളവര്‍ ശ്രദ്ധിക്കുന്നില്ല. മറുനാടന്‍ എന്തും മാര്‍ക്കറ്റില്‍ നിന്നും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ശൈശവാഹാരമായി പണ്ട് കുട്ടികള്‍ക്ക് നല്‍കിയിരുന്നത് പഠനസ്ഥലത്തുള്ള ജൈവവൈവിധ്യം ഉപയോഗിച്ചുള്ള ആഹാരമായിരുന്നു. മുത്താറി, ഇങ്ക്, ഈന്ത് പായസം, ആട്ടിന്‍ പാല്‍ എന്നിവയായിരുന്നു അവ. എന്നാലിന്ന് വൈവിധ്യമേറിയ ടിന്‍ ആഹാരങ്ങള്‍ ആ സ്ഥാനം കയ്യടക്കിയതായി മനസ്സിലാകുന്നു. മിഠായികളും, മറ്റ് ബേക്കറി സാധനങ്ങളും ഇടനേരത്തെ ആഹാരമായി ഇന്ന് ഇവിടുത്തെ കുട്ടികള്‍ കഴിക്കുന്നു.
39 ഇനം ബേക്കറിസാധനങ്ങള്‍ ഇവിടത്ത ബേക്കറികളില്‍ വില്പനയ്ക്ക് വച്ചിരിക്കുന്നുവെന്ന് കട സര്‍വ്വെചെയ്തതു സൂചിപ്പിക്കുന്നു. പണ്ട് കുട്ടികള്‍ തികച്ചും പ്രാദേശിക ജൈവവൈവിധ്യം സംഭാവന ചെയ്ത ഇനങ്ങളാണ് ഇവയുടെസ്ഥാനത്ത് ഉപയോഗിച്ചത്. മൊട്ടാമ്പുളിയും, വാഴത്തേനും,തൂവക്കുരുവും, തേങ്ങാപ്പൊങ്ങും, തവിടും, തൊണ്ടിപ്പഴം, ഞാവല്‍, അത്തി,കാരപ്പഴങ്ങള്‍, മുത്തങ്ങക്കണ്ട, ചക്കക്കുരു, എന്നിവ ഉള്‍പ്പെട്ട 47 നാടന്‍ ഇനങ്ങള്‍ കാലിക്കടവിലെ ബാലന്‍മാരുടെ ഇഷ്ട്പ്പെട്ട ഇനങ്ങളായിരുന്നു.
 പണ്ട് 20 തരത്തിലുള്ള നാടന്‍ പാനീയങ്ങള്‍ ഇവിടുത്തുകാര്‍ ഉപയോഗച്ചിരുന്നു.എല്ലാം പ്രാദേശികമായി തയ്യാറാക്കുന്നവയും ജൈവ സ്വഭാവമുള്ളവയും ആയിരുന്നു. എന്നാലിന്ന് ഉപയോഗിക്കുന്നവയില്‍ പത്തെണ്ണം മാത്രമേ ഈയിനത്തില്‍ പെടുന്നുള്ളൂ. ഇന്ന് 6 ഇനം രാസപാനീയങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നു.
കഠിനാധ്വാനം ചെയ്യുന്ന തൊഴിലാളികള്‍ പണ്ട് പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി,ചുട്ടമീന്‍, കിഴങ്ങ്, പപ്പടം, മോര്, തൈര് എന്നിവയാണ് ഉപയോഗിച്ചിരുന്നത്.വൈകുന്നേരം വരെ തൊഴിലെടുത്താലും അവര്‍ ക്ഷീണം അനുഭവിച്ചിരുന്നില്ല എന്നും മനസ്സിലാകുന്നു. കിണ്വനം നടക്കുന്നതുവഴി ലഭിക്കുന്ന വര്‍ദ്ധിച്ച ഊര്‍ജ്ജമാണ് ഇതിനു കാരണം എന്ന് ദ്വിതീയ വിവരശേഖരണം തെളിയിക്കുന്നു.എന്നാല്‍ ബേക്കറി ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇന്ന് കാലിക്കടവിലെ തൊഴിലാളികള്‍ ഉപയോഗിക്കുന്നത്.
തൊഴില്‍ ചെയ്യുന്നതിലെ ഗുണക്കുറവിന് കാരണം ആഹാരരീതിയിലെ മാറ്റമാണെന്ന് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നു.


പാടത്തിറങ്ങി ജോലി ചെയ്യാത്ത ഭൂപ്രഭുക്കന്‍മാര്‍ക്ക് അധികം ഊര്‍ജം ആവശ്യമില്ല. അതുകൊണ്ട് അവര്‍ ചൂടുകഞ്ഞിയും വെണ്ണയും ആഹാരത്തിലെ ഇനങ്ങളാക്കി.
പിലിക്കോട് ഹൈസ്കൂളിലെ ആകെയുള്ള 503 കുട്ടികളില്‍ 48 പേര്‍ കണ്ണട ഉപയോഗിക്കുന്നതായി മനസ്സിലാകുന്നു. ഇത് ആകെ കുട്ടികളുടെ 10% വരും.ആഹാരത്തില്‍ ജീവകം-എ സമ്പുഷ്ടമായി ലഭക്കുന്ന ഇലക്കറികള്‍ കുറഞ്ഞത് ഇതിന് കാരണമാണോ എന്ന് പരിശോധിക്കപ്പെടണം.
കാലിക്കടവിലെ ജനതയുടെ 40 വര്‍ഷം മുമ്പുള്ള ആഹാരത്തില്‍ നിന്നും ഇന്നുള്ള ആഹാരയിനങ്ങള്‍ക്ക് വന്‍ മാറ്റം സംഭവിച്ചിട്ടുണ്ട്, കാലിക്കടവിലെ ജൈവവൈവിധ്യത്തിന് 40 വര്‍ഷം കൊണ്ട് കാതലായ മാറ്റം സംഭവിച്ചിട്ടുണ്ട്,ജൈവവൈവിധ്യത്തിലെ കുറവ് തദ്ദേശവാസികളുടെ ആഹാരരീതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്, ആഹാരരീതിയിലെ മാറ്റം തൊഴില്‍,ആരോഗ്യം എന്നിവയെ ബാധിച്ചിട്ടുണ്ട്, എന്നീ നിഗമനങ്ങളിലാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്
രാസാഹാരങ്ങള്‍ ഒഴിവാക്കുക, കൃത്രിമപാനീയങ്ങള്‍ ഒഴിവാക്കുക,കാലിക്കടവിലെ ജൈവൈവിധ്യം സംരക്ഷിക്കുക, മുരിങ്ങ, പപ്പായ തുടങ്ങയ പച്ചക്കറികള്‍ വീട്ടുപറമ്പില്‍ കൃഷി ചെയ്യുക, പറമ്പുകള്‍ക്ക് അതിരുകളായി ജൈവവേലികള്‍ നിര്‍മിക്കുക, പഞ്ചായത്ത് ഭരണകൂടം പ്രത്യേകം ശ്രദ്ധകാണിച്ച് അയല്‍ക്കൂട്ടം, കുടുംബശ്രീ എന്നിവ സജീവമാക്കി പച്ചക്കറി കൃഷി വ്യാപകമാക്കുക, വീടുകള്‍ക്ക് വട്ടുനമ്പര്‍ നല്‍കുമ്പോള്‍ നിശ്ചിത എണ്ണം പപ്പായ,മുരിങ്ങ എന്നിവയുണ്ടാകണമെന്ന നിബന്ധന പഞ്ചായത്ത് ഉണ്ടാക്കുക, ചക്ക,മാങ്ങ തുടങ്ങിയ ഇനങ്ങള്‍ സുലഭമായി ലഭിക്കുന്ന കാലത്ത് സംഭരിച്ച് സൂക്ഷിച്ചുവെക്കാന്‍ സാധിക്കണം. ഇത്തരം ഉല്പന്നങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ പഞ്ചായത്തുതലത്തില്‍ സാധിക്കണം. എന്നീ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവച്ചു.
രാസാഹാരങ്ങള്‍ ഒഴിവാക്കാന്‍ കുട്ടികളില്‍ ബോധവല്കരണ ക്ലാസ് നടത്തി,ജൈവവൈവിധ്യം സംരക്ഷിക്കല്‍, ഇലക്കറികളുടെയും നാടന്‍ ആഹാരവസ്തുക്കളുടേയും ഉപയോഗം ഉല്പാദനം എന്നിവയ്ക്കുവേണ്ടി പോസ്റ്റര്‍ പ്രചരണം, പ്രചരണജാഥ എന്നിവ സംഘടിപ്പിച്ചു, സ്കൂള്‍മുറ്റത്ത് മിഠായി, ച്യൂയിംഗം, അച്ചാര്‍ എന്നിവ ഉപയോഗിക്കുകയോ, കൊണ്ടു വരികയോ ഇല്ലെന്ന് പ്രതിജ്ഞ ചെയ്തു, പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഞങ്ങളുടെ പ്രോജക്ടിന്റെ വിശദാംശങ്ങളടങ്ങുന്നതും പഞ്ചായത്ത് അടിയന്തിരമായും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളടങ്ങുന്നതുമായ ഒരു നിവേദനം സമര്‍പ്പിച്ചു. ഇത്രയും പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ തുടര്‍ പ്രവര്‍ത്തനമായി ഏറ്റെടുത്തു.

2016 മേയ് 2, തിങ്കളാഴ്‌ച

ബീഡി ചെല്യത്‌

പുകഞ്ഞു തീരുന്ന ജീവിതങ്ങളെ
പലരും ചുണ്ടോടു ചേര്‍ക്കുമെങ്കിലും
ഒരു കുറ്റി
അതെന്നും ബാക്കി വരാറുണ്ട്‌

2016 ഏപ്രിൽ 14, വ്യാഴാഴ്‌ച

സൈലന്‍സര്‍

ഉണങ്ങാതെ കിടക്കുന്ന മഷിപ്പാടുകൾ
ബാക്കി വെക്കുന്നത് പൊലിഞ്ഞു പോയ
സ്വപ്നങ്ങളും പൂത്തുലഞ്ഞ നൊമ്പരങ്ങളും,
കറങ്ങുന്ന ഘടികാരത്തിലെ കാലന്മാരുടെ
മത്സരയോട്ടത്തിൽ ആവിയായ ചോരയുടെ മണവും
എത്തുന്നുണ്ട് മൂക്കിലേക്ക് രൂക്ഷമായിത്തന്നെ.

സുഖ പ്രസവം

അസ്ഥികൾ നുറുക്കിക്കൊണ്ട്
അസ്ഥിത്വമർക്കാർച്ചന ചെയ്യവേ
അല്പാക്ഷികളരുളിച്ചെയ്തു
അവൾക്കു സുഖപ്രസവം.

കിനാപ്പാറ്റ

വിണ്ടു കീറിയ മണ്ണിൽ
എന്നോ പുതഞ്ഞു പോയ
സ്വപ്നങ്ങളത്രേ മഴയിൽ
പറന്നുയരുന്ന മഴപ്പാറ്റകൾ..

2016 മാർച്ച് 10, വ്യാഴാഴ്‌ച

കാരുമ്മ

അടുക്കളയിൽ പൊടി തിങ്ങിയ മൂലയിൽ
പൊടിയിൽ മൂടി വെളിച്ചം
കാണാതെ കരിയിൽ പൂണ്ട് നിൽപ്പുണ്ട് 
എരിതീയിൽ കരിഞ്ഞുള്ളിലെണ്ണ
തിളപ്പിക്കേണ്ടവൾ കൊതി
വരുമ്പോളെടുക്കാറുണ്ടതിൽ
ചക്കരയരിമാവും പഴത്തിൻ ചാറും
ചേർത്തൊഴിക്കും കുഴമ്പിനെ പൊള്ളി
ത്തുള്ളി വളർത്തി ഉണ്ണിയപ്പമായ്
ലോകർക്കു നൽകുമ്പോൾ
കാണുവാറില്ലൊരിക്കലും ഉത്സവപ്പെരുമയും
വിശ്വസുന്ദര നിമിഷങ്ങളും, ഉടയോന്റെ വിധി
അതങ്ങനെയാണു പോലും കഷ്ടം
പല്ലിവാല്‍
കരിഞ്ചട്ടയിൽ മുങ്ങി എരിതീയിൽ
വെന്ത് ഉണ്ണിയപ്പങ്ങളെ പെറ്റുകൂട്ടാൻ
വിധിക്കപ്പെട്ടവൾ കാര.......

2016 ജനുവരി 3, ഞായറാഴ്‌ച

മറക്കുട

മറക്കുട കൊണ്ട് എന്നിൽ
നിന്നു മറഞ്ഞു നിൽക്കാൻ
നിനക്കെളുപ്പം തന്നെ, ഓർ-
ക്കേണ്ടത് നിന്നിലേക്കെ-
ത്താൻ സ്വയം എരിഞ്ഞു
തീരുന്ന എന്നെക്കൂടിയാണ്

2015 ഡിസംബർ 24, വ്യാഴാഴ്‌ച

ഉപ്പുമാങ്ങ

പഴുക്കാനനുവദിക്കാതെ എറിഞ്ഞിടും
ചെങ്കോലാല്‍ ഞെട്ടറ്റു വീഴ്ത്തിടുമല്ലായ്കില്‍
പൊള്ളിക്കുവാനെ ചെന ഇറ്റിറ്റു വീണു
പടരുന്നു കാലുറപ്പിച്ചൊരീ മണ്ണില്‍

സുദീര്‍ഘമാം വക്ര വദനരാണത്രേ മെച്ചം
സുമുഖരം നിമിഷാത്മാക്കളേക്കാളേറെ
ചുറ്റിലും ചുട്ടെടുത്ത മണ്ണിന്‍ തടവറ
ആര്‍ത്തു ചുംബിച്ചിടുമുപ്പിന്‍ പരലുകള്‍
ചോരയും നീരുമൂറ്റി വലിച്ചു കുടിച്ചിടും
ചുരുങ്ങിടും നാം, കലര്‍ന്നിടും അല്ല്ലല്ല
കലര്‍ത്തിടും രണത്തില്‍ വിഷവിപ്ലവ-
ബീജവും, കണ്ണീര്‍ കുറുക്കിയൊരുപ്പുുമല്പം.

നിങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ധീര-
ദേശാഭിമാനികള്‍, അപ്പോഴുമെച്ചിലിലയുടെ
മൂലയ്ക്കിളഭ്യനായ് നില്പ്പുണ്ട് ഊമ്പിവിട്ട
വിപ്ലവത്തിന്റെ മാങ്ങയണ്ടികള്‍

നാടിന്നു തണലാകേണ്ട വിത്തുകള്‍
ഉണ്ണിക്കു മാമ്പഴം നല്‍കേണ്ട മാവുകള്‍
വന്ധ്യരാം വിത്തുകളെന്തിനീ മണ്ണിന്റെ
മാറില്‍ വിതയ്ക്കുന്നതിന്നു നാം...

2015 ഡിസംബർ 11, വെള്ളിയാഴ്‌ച

ലെയ്ത്ത്

"പൊടി"തട്ടി "എണ്ണ"മുക്കി നിന്നെ
മാറോടണക്കാതെ "വാലോ"ടണക്കവേ
നിശ്ചയം ചിന്തിച്ചിരുന്നു ഞാന്‍
എന്നിലേക്കു വീണ്ടും വന്നണഞ്ഞ്
കറങ്ങുന്ന ജീവിതത്തില്‍ നീ
കണിശമാത്രാ കൊത്തിവെച്ചിടും
ആയുസ്സിന്‍ പ്രേമ ദാരുശില്പവും
കണ്ണീരില്‍ കുതിര്‍ന്ന ചായില്യവും.

2015 സെപ്റ്റംബർ 30, ബുധനാഴ്‌ച

പ്രാക്ക്

നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്ക്
നില്‍ക്കാതെ പാഞ്ഞിട്ടും കരണ്ട്
ആ വഴിക്കല്ലാത്തതുകൊണ്ട്
നിരാശരായ ഇലക്ട്രോണുകളുടെ
പ്രാക്കേറ്റിട്ടാണത്രെ ബാറ്ററി മരിക്കുന്നത്

2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

പ്രേതാലയ ചിന്തകള്‍



നിഴലില്‍ കഥയെഴുതുന്നവന്റെ
ചെവിയില്‍ അലയടിക്കുന്നുണ്ട്
ചീവീടിന്റെ കിരു കിരുപ്പുകള്‍
   ഇല്ലാമുലപ്പാലു ചപ്പിയിറക്കുവാന്‍
  ഇല്ലത്തെയുണ്ണികള്‍ മത്സരിച്ചീടവേ
  പൊട്ടിത്തെറിക്കുവാന്‍ ചൂടെണ്ണനോക്കി
  കാത്തു മടുത്തു മുളച്ചൂ കടുകുകള്‍
നനയാക്കറി പുരണ്ട്, ചീഞ്ഞ്
നാറുന്നുണ്ട് ചോറ്റു പാത്രത്തിലെ
അക്ഷര വറ്റുകള്‍, അക്ഷയമായവ
   ചിലന്തികള്‍, അവരാണ് ജീവികള്‍
   അടിച്ചിറക്കിയാലും തിരിച്ചു വന്ന്
   വല നെയ്യുന്ന പൈതൃകം
ചിതലുകള്‍, മണ്ണോടു ചേര്‍ക്കാ-
നുയിര്‍ കൊടുക്കുന്നവര്‍, പണ്ടെന്നോ
തപസ്സിനിരുന്നൊരാക്കള്ളനെ
മാമുനിയാക്കിയത്, നാം ചെങ്കോട്ട-
പടുത്തുയര്‍ത്തിയാണെന്നിന്നും
ഉറക്കെയുറക്കെ പറഞ്ഞു നടക്കുവോര്‍
  വവ്വാലുകള്‍, ഇടയ്കിടയ്ക്കെത്തി
  തലതിരിഞ്ഞ് പിടിച്ചു തൂങ്ങി
  ഇരുളില്‍ മാത്രമിര പടിക്കുന്നവര്‍

പല്ലിവാല്‍ :-
 "പേടിയുണ്ടീ പഴകിയ വീട്ടിലിന്നേ-
 കനായിങ്ങനെ ചിന്തിച്ചിരിക്കുവാന്‍
 തകര്‍ന്നു വീണിടാം "ഉത്തര"മെപ്പൊഴും
 തലമണ്ട പൊട്ടിയെന്‍ ചോരതെറിച്ചിടാം."

2015 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ഹോമദ്രവ്യം

നെഞ്ചി‌‌ടിക്കുന്നുണ്ട്..
തൊണ്ട വരളുന്നുണ്ട്..
വാക്കുകള്‍ തീയിലെ
പുകപോലെയുയരുന്നു..
പി‌ടിതരാതെ, കണ്ണില്‍
നീരു നിറച്ചുടന്‍....

ഹോമാഗ്നി ഉയര്‍ന്നു-
കഴിഞ്ഞു, എരിയുന്നു
ചുടുകട്ടകള്‍ ചുറ്റിലും.
എരിഞ്ഞുറഞ്ഞി‌ട്ടുണ്ട്
തീച്ചൂളയില്‍ പലവുരു-
വെങ്കിലുമിതസഹ്യം

നറു നെയ്യു പകരേണ്ട
ഹോമാഗ്നിയിലെങ്ങനെ
രക്തനീതാര്‍ച്ചന ചെയ്തിടും.
നിലയ്ക്കാത്തതെന്തേ...
മിടിക്കുമെന്‍ കിനാവുകള്‍?

വിധി വിധിക്കപ്പെടേണ്ടതല്ല
വിധിക്കപ്പെട്ടിടിടുള്ളതുമല്ല
വിധി വിധിക്കപ്പെടുന്നത്
വിധേയര്‍ക്കു മാത്രമാണ്..

പല്ലിവാല്‍ :-
വന്നു ചേരുമോ ഹോമദ്രവ്യമായ്
എരിയുമെന്നിലേക്കന്നു നീ...???
അല്ലയെങ്കിലൊന്നാഞ്ഞു നോക്കി‌ടും
ചാമ്പലായി ഞാന്‍ മാറിടും.......

2015 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

റോൾ മോഡൽ

ചവിട്ടിയമർത്തിയിട്ടും
തേച്ചുരച്ചു തയച്ചിട്ടും
അകത്തു കയറ്റാതെ
ഉമ്മറത്തു വെക്കുന്ന
ചെരുപ്പാവണോ എന്റെ
റോൾ മോഡൽ.

2015 സെപ്റ്റംബർ 20, ഞായറാഴ്‌ച

റിയാക്ഷൻ

അറുത്തെറിയാൻ പറഞ്ഞ
ചരടുകൾ ബന്ധങ്ങളുടേതല്ല
പടുത്തുയർത്താൻ പറഞ്ഞത്
മതിലുകളായിരുന്നില്ല..
ത്യജിക്കാൻ പറഞ്ഞത്
സംസ്ക്കാരമായിരുന്നില്ല
ഒഴുക്കാൻ പറഞ്ഞത്
ചുടുചോരയായിരുന്നില്ല..
കെട്ടിയിടാൻ പറഞ്ഞത്
സ്വാതന്ത്ര്യത്തെയുമല്ല.

2015 സെപ്റ്റംബർ 19, ശനിയാഴ്‌ച

വയറു നിറഞ്ഞോ??

മനസ്സിൻ ചുള്ളിക്കമ്പുകൾ കൂട്ടി
സ്വപ്നത്തിന്നരി വേവിച്ചിട്ട്
ആദർശത്തിന്നുപ്പും ചേർത്ത്
നിങ്ങൾ കഞ്ഞി കുടിച്ചപ്പോൾ
തെങ്ങിൻ ചോട്ടിൽ ചാരം പോലെ
മണ്ണായ് ചേർന്നത് ഞാനാണേ ...