2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

ചാറ്റ് ലിസ്റ്റ്


നിന്നുടെ പേരിന്നിടത്തുഭാഗത്തായി
കത്തി നില്‍ക്കുന്നിളമ്പച്ച വട്ടം
ചാറ്റു ലിസ്റ്റിന്റെ നെറുകയില്‍ കാണ്‍കേ
എന്തുകൊണ്ടെന്നറിയില്ല കണ്മണീ
ഉമിത്തീയെരിഞ്ഞു പുകഞ്ഞു നില്‍ക്കും
പോലെ നീറിപ്പുകയുകയാണെന്റെ നെഞ്ചകം

2015, ഏപ്രിൽ 14, ചൊവ്വാഴ്ച

എന്തീനാപ്പൊ ദിദൊക്കെ.

പട്ടിണിക്കാരന്റെ കരച്ചിലിനു മീതെ പടക്കത്തിനാണു മേല്‍ക്കോയ്‌മയെന്നു വിളിച്ചോതിക്കൊണ്ട്‌ ഒരു വിഷുക്കാലം കൂടി സമാഗതമായിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുക്തിവാദികളും, ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ പടപൊരുതുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കന്മാരും, പരിസ്ഥിതി പ്രവര്‍ത്തകരും പടക്കം വാങ്ങാനുള്ള ക്യൂവില്‍ മുന്നിലാണ്‌. എന്തിനാണു പടക്കം പൊട്ടിക്കുന്നതെന്നറിയാതെ സമൂഹത്തില്‍ തങ്ങളുടെ സ്റ്റാറ്റസ്സ്‌ പൊട്ടിക്കുന്ന പടക്കത്തിന്റെ പണത്തിലാണെന്ന മിഥ്യാ ധാരണയിലാണെല്ലാവരും. എന്താണ്‌ വിഷു എന്തിനാണു വിഷുവിനു പടക്കംപൊട്ടിക്കുന്നതെന്നറിയാതെ വെറുതെ വിഡ്ഡിവേഷം കെട്ടുകയാണെല്ലാവരും. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തിയെന്നും, അതിന് പിറ്റേന്നാണ് വിഷുവെന്നും. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നതെന്നും, പിറ്റേന്നു ജോലിക്കെത്താനുള്ള അറിയിപ്പായിട്ടാണ് പടക്കം പൊട്ടിക്കുന്നതെന്നുമൊക്കെയാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അധ്വാനിച്ചുണ്ടാക്കിയ പണം ഹുങ്കാര ശബ്ദത്തോടെ പൊട്ടിച്ചിതറുമ്പോ അന്തരീക്ഷ മലിനീകരണവും, ശബ്ദ മലിനീകരണവും, അതുമൂലമുണ്ടായേക്കാവുന്ന രോഗങ്ങളും, അധ്വാന നഷ്ടവും മാത്രം ലാഭം. എല്ലാറ്റിനേയും എതിര്‍ക്കുകയും ചെയ്യുന്ന മലയാളിയെന്തേ ഇതിനെക്കുറിച്ചു ചിന്തിക്കാത്തത് ? അധ്വാനിച്ചുണ്ടാക്കുന്ന ആ പണം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യാനെന്തേ മനസ്സുവരാത്തത്? ദാനം പോവട്ടെ അത് നമ്മുടെ തന്നെ മറ്റ് നല്ല ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കാനെന്തേ മനസ്സു വരാത്തത് ?.. എന്തായാലും ഞാന്‍ പടക്കം പൊട്ടിക്കുന്നില്ല.

2015, ഏപ്രിൽ 5, ഞായറാഴ്‌ച

പെയിന്റ്

മനസ്സിന്‍ ചുവരിലെ നീയാകും
 പെയിന്റിനെ മായിച്ചു കളയുവാനാ-
 കുവാറില്ലെനിക്കൊരിക്കലും, മെല്ല 
പഴകി പെയിന്റടര്‍ന്നങ്ങു പോകവേ 
എവിടെ നിന്നോ പറന്നെത്തുന്നുവാ 
പെയിന്റുമായി പെയിന്ററാം ലൈക്കും
കമന്റും ഷെയറും ഇന്‍ബോക്സിലൊരു
ഹായ് ആയും എന്തു ചെയ്യണമെന്ന് 
അറിയില്ല അതുകൊണ്ട് ഇന്നും നിറം 
മാറാതേ മാറ്റാതെ നില്ക്കുന്നുവെന്‍ മനം.

ഗുരുനാഥന്‍

കറുത്ത ബ്ലാക്ക്‌ ബോര്‍ഡില്‍ ചോക്കിന്‍
കുളിരുന്ന തൂവെണ്‍മ പടര്‍ത്തുന്നവന്‍
വെളുത്ത കടലാസിലെ കറുത്ത തെറ്റുകളെ
ചുവപ്പാല്‍ വെട്ടി നീക്കുന്നവന്‍ ഗുരുനാഥന്‍