കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഒക്‌ടോബർ 16, ഞായറാഴ്‌ച

'ആപ്പൂപ്പന്‍' താടി

മാനത്തു പറന്നു പോകുന്ന അപ്പൂപ്പന്‍ -
താടികള്‍ താഴ്ന്നുവന്നുമ്മ തന്ന്
പിടിതരാതെ അകന്നുപോകുന്നത്
എങ്ങോ വേരൂന്നാന്‍ മാത്രമായിരുന്നോ?

2016 ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

മണ്ണിര കണ്ട പ്രണയം

എത്രയോ അകലങ്ങളില്‍ കിളിര്‍ത്തു
തളിര്‍ത്ത മാമരങ്ങള്‍, കാറ്റിലൂടെയും
കിളിയിലൂടെയും പ്രേമ ലേഖനങ്ങള്‍
കൈമാറുന്നവ, മണ്ണിന്നടിയില്‍ വേരുകള്‍
കൊണ്ട് കെട്ടിപ്പിടിച്ചു അനുഭൂതികള്‍
കൈമാറുകയാണെന്നു മണ്ണിര.

2016 മേയ് 2, തിങ്കളാഴ്‌ച

ബീഡി ചെല്യത്‌

പുകഞ്ഞു തീരുന്ന ജീവിതങ്ങളെ
പലരും ചുണ്ടോടു ചേര്‍ക്കുമെങ്കിലും
ഒരു കുറ്റി
അതെന്നും ബാക്കി വരാറുണ്ട്‌

2016 ഏപ്രിൽ 14, വ്യാഴാഴ്‌ച

സൈലന്‍സര്‍

ഉണങ്ങാതെ കിടക്കുന്ന മഷിപ്പാടുകൾ
ബാക്കി വെക്കുന്നത് പൊലിഞ്ഞു പോയ
സ്വപ്നങ്ങളും പൂത്തുലഞ്ഞ നൊമ്പരങ്ങളും,
കറങ്ങുന്ന ഘടികാരത്തിലെ കാലന്മാരുടെ
മത്സരയോട്ടത്തിൽ ആവിയായ ചോരയുടെ മണവും
എത്തുന്നുണ്ട് മൂക്കിലേക്ക് രൂക്ഷമായിത്തന്നെ.

സുഖ പ്രസവം

അസ്ഥികൾ നുറുക്കിക്കൊണ്ട്
അസ്ഥിത്വമർക്കാർച്ചന ചെയ്യവേ
അല്പാക്ഷികളരുളിച്ചെയ്തു
അവൾക്കു സുഖപ്രസവം.

കിനാപ്പാറ്റ

വിണ്ടു കീറിയ മണ്ണിൽ
എന്നോ പുതഞ്ഞു പോയ
സ്വപ്നങ്ങളത്രേ മഴയിൽ
പറന്നുയരുന്ന മഴപ്പാറ്റകൾ..

2016 മാർച്ച് 10, വ്യാഴാഴ്‌ച

കാരുമ്മ

അടുക്കളയിൽ പൊടി തിങ്ങിയ മൂലയിൽ
പൊടിയിൽ മൂടി വെളിച്ചം
കാണാതെ കരിയിൽ പൂണ്ട് നിൽപ്പുണ്ട് 
എരിതീയിൽ കരിഞ്ഞുള്ളിലെണ്ണ
തിളപ്പിക്കേണ്ടവൾ കൊതി
വരുമ്പോളെടുക്കാറുണ്ടതിൽ
ചക്കരയരിമാവും പഴത്തിൻ ചാറും
ചേർത്തൊഴിക്കും കുഴമ്പിനെ പൊള്ളി
ത്തുള്ളി വളർത്തി ഉണ്ണിയപ്പമായ്
ലോകർക്കു നൽകുമ്പോൾ
കാണുവാറില്ലൊരിക്കലും ഉത്സവപ്പെരുമയും
വിശ്വസുന്ദര നിമിഷങ്ങളും, ഉടയോന്റെ വിധി
അതങ്ങനെയാണു പോലും കഷ്ടം
പല്ലിവാല്‍
കരിഞ്ചട്ടയിൽ മുങ്ങി എരിതീയിൽ
വെന്ത് ഉണ്ണിയപ്പങ്ങളെ പെറ്റുകൂട്ടാൻ
വിധിക്കപ്പെട്ടവൾ കാര.......

2016 ജനുവരി 3, ഞായറാഴ്‌ച

മറക്കുട

മറക്കുട കൊണ്ട് എന്നിൽ
നിന്നു മറഞ്ഞു നിൽക്കാൻ
നിനക്കെളുപ്പം തന്നെ, ഓർ-
ക്കേണ്ടത് നിന്നിലേക്കെ-
ത്താൻ സ്വയം എരിഞ്ഞു
തീരുന്ന എന്നെക്കൂടിയാണ്

2015 ഡിസംബർ 24, വ്യാഴാഴ്‌ച

ഉപ്പുമാങ്ങ

പഴുക്കാനനുവദിക്കാതെ എറിഞ്ഞിടും
ചെങ്കോലാല്‍ ഞെട്ടറ്റു വീഴ്ത്തിടുമല്ലായ്കില്‍
പൊള്ളിക്കുവാനെ ചെന ഇറ്റിറ്റു വീണു
പടരുന്നു കാലുറപ്പിച്ചൊരീ മണ്ണില്‍

സുദീര്‍ഘമാം വക്ര വദനരാണത്രേ മെച്ചം
സുമുഖരം നിമിഷാത്മാക്കളേക്കാളേറെ
ചുറ്റിലും ചുട്ടെടുത്ത മണ്ണിന്‍ തടവറ
ആര്‍ത്തു ചുംബിച്ചിടുമുപ്പിന്‍ പരലുകള്‍
ചോരയും നീരുമൂറ്റി വലിച്ചു കുടിച്ചിടും
ചുരുങ്ങിടും നാം, കലര്‍ന്നിടും അല്ല്ലല്ല
കലര്‍ത്തിടും രണത്തില്‍ വിഷവിപ്ലവ-
ബീജവും, കണ്ണീര്‍ കുറുക്കിയൊരുപ്പുുമല്പം.

നിങ്ങള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ ധീര-
ദേശാഭിമാനികള്‍, അപ്പോഴുമെച്ചിലിലയുടെ
മൂലയ്ക്കിളഭ്യനായ് നില്പ്പുണ്ട് ഊമ്പിവിട്ട
വിപ്ലവത്തിന്റെ മാങ്ങയണ്ടികള്‍

നാടിന്നു തണലാകേണ്ട വിത്തുകള്‍
ഉണ്ണിക്കു മാമ്പഴം നല്‍കേണ്ട മാവുകള്‍
വന്ധ്യരാം വിത്തുകളെന്തിനീ മണ്ണിന്റെ
മാറില്‍ വിതയ്ക്കുന്നതിന്നു നാം...

2015 ഡിസംബർ 11, വെള്ളിയാഴ്‌ച

ലെയ്ത്ത്

"പൊടി"തട്ടി "എണ്ണ"മുക്കി നിന്നെ
മാറോടണക്കാതെ "വാലോ"ടണക്കവേ
നിശ്ചയം ചിന്തിച്ചിരുന്നു ഞാന്‍
എന്നിലേക്കു വീണ്ടും വന്നണഞ്ഞ്
കറങ്ങുന്ന ജീവിതത്തില്‍ നീ
കണിശമാത്രാ കൊത്തിവെച്ചിടും
ആയുസ്സിന്‍ പ്രേമ ദാരുശില്പവും
കണ്ണീരില്‍ കുതിര്‍ന്ന ചായില്യവും.

2015 സെപ്റ്റംബർ 30, ബുധനാഴ്‌ച

പ്രാക്ക്

നെഗറ്റീവില്‍ നിന്നും പോസിറ്റീവിലേക്ക്
നില്‍ക്കാതെ പാഞ്ഞിട്ടും കരണ്ട്
ആ വഴിക്കല്ലാത്തതുകൊണ്ട്
നിരാശരായ ഇലക്ട്രോണുകളുടെ
പ്രാക്കേറ്റിട്ടാണത്രെ ബാറ്ററി മരിക്കുന്നത്

2015 സെപ്റ്റംബർ 26, ശനിയാഴ്‌ച

പ്രേതാലയ ചിന്തകള്‍



നിഴലില്‍ കഥയെഴുതുന്നവന്റെ
ചെവിയില്‍ അലയടിക്കുന്നുണ്ട്
ചീവീടിന്റെ കിരു കിരുപ്പുകള്‍
   ഇല്ലാമുലപ്പാലു ചപ്പിയിറക്കുവാന്‍
  ഇല്ലത്തെയുണ്ണികള്‍ മത്സരിച്ചീടവേ
  പൊട്ടിത്തെറിക്കുവാന്‍ ചൂടെണ്ണനോക്കി
  കാത്തു മടുത്തു മുളച്ചൂ കടുകുകള്‍
നനയാക്കറി പുരണ്ട്, ചീഞ്ഞ്
നാറുന്നുണ്ട് ചോറ്റു പാത്രത്തിലെ
അക്ഷര വറ്റുകള്‍, അക്ഷയമായവ
   ചിലന്തികള്‍, അവരാണ് ജീവികള്‍
   അടിച്ചിറക്കിയാലും തിരിച്ചു വന്ന്
   വല നെയ്യുന്ന പൈതൃകം
ചിതലുകള്‍, മണ്ണോടു ചേര്‍ക്കാ-
നുയിര്‍ കൊടുക്കുന്നവര്‍, പണ്ടെന്നോ
തപസ്സിനിരുന്നൊരാക്കള്ളനെ
മാമുനിയാക്കിയത്, നാം ചെങ്കോട്ട-
പടുത്തുയര്‍ത്തിയാണെന്നിന്നും
ഉറക്കെയുറക്കെ പറഞ്ഞു നടക്കുവോര്‍
  വവ്വാലുകള്‍, ഇടയ്കിടയ്ക്കെത്തി
  തലതിരിഞ്ഞ് പിടിച്ചു തൂങ്ങി
  ഇരുളില്‍ മാത്രമിര പടിക്കുന്നവര്‍

പല്ലിവാല്‍ :-
 "പേടിയുണ്ടീ പഴകിയ വീട്ടിലിന്നേ-
 കനായിങ്ങനെ ചിന്തിച്ചിരിക്കുവാന്‍
 തകര്‍ന്നു വീണിടാം "ഉത്തര"മെപ്പൊഴും
 തലമണ്ട പൊട്ടിയെന്‍ ചോരതെറിച്ചിടാം."

2015 സെപ്റ്റംബർ 24, വ്യാഴാഴ്‌ച

ഹോമദ്രവ്യം

നെഞ്ചി‌‌ടിക്കുന്നുണ്ട്..
തൊണ്ട വരളുന്നുണ്ട്..
വാക്കുകള്‍ തീയിലെ
പുകപോലെയുയരുന്നു..
പി‌ടിതരാതെ, കണ്ണില്‍
നീരു നിറച്ചുടന്‍....

ഹോമാഗ്നി ഉയര്‍ന്നു-
കഴിഞ്ഞു, എരിയുന്നു
ചുടുകട്ടകള്‍ ചുറ്റിലും.
എരിഞ്ഞുറഞ്ഞി‌ട്ടുണ്ട്
തീച്ചൂളയില്‍ പലവുരു-
വെങ്കിലുമിതസഹ്യം

നറു നെയ്യു പകരേണ്ട
ഹോമാഗ്നിയിലെങ്ങനെ
രക്തനീതാര്‍ച്ചന ചെയ്തിടും.
നിലയ്ക്കാത്തതെന്തേ...
മിടിക്കുമെന്‍ കിനാവുകള്‍?

വിധി വിധിക്കപ്പെടേണ്ടതല്ല
വിധിക്കപ്പെട്ടിടിടുള്ളതുമല്ല
വിധി വിധിക്കപ്പെടുന്നത്
വിധേയര്‍ക്കു മാത്രമാണ്..

പല്ലിവാല്‍ :-
വന്നു ചേരുമോ ഹോമദ്രവ്യമായ്
എരിയുമെന്നിലേക്കന്നു നീ...???
അല്ലയെങ്കിലൊന്നാഞ്ഞു നോക്കി‌ടും
ചാമ്പലായി ഞാന്‍ മാറിടും.......

2015 സെപ്റ്റംബർ 21, തിങ്കളാഴ്‌ച

റോൾ മോഡൽ

ചവിട്ടിയമർത്തിയിട്ടും
തേച്ചുരച്ചു തയച്ചിട്ടും
അകത്തു കയറ്റാതെ
ഉമ്മറത്തു വെക്കുന്ന
ചെരുപ്പാവണോ എന്റെ
റോൾ മോഡൽ.

2015 സെപ്റ്റംബർ 20, ഞായറാഴ്‌ച

റിയാക്ഷൻ

അറുത്തെറിയാൻ പറഞ്ഞ
ചരടുകൾ ബന്ധങ്ങളുടേതല്ല
പടുത്തുയർത്താൻ പറഞ്ഞത്
മതിലുകളായിരുന്നില്ല..
ത്യജിക്കാൻ പറഞ്ഞത്
സംസ്ക്കാരമായിരുന്നില്ല
ഒഴുക്കാൻ പറഞ്ഞത്
ചുടുചോരയായിരുന്നില്ല..
കെട്ടിയിടാൻ പറഞ്ഞത്
സ്വാതന്ത്ര്യത്തെയുമല്ല.

2015 സെപ്റ്റംബർ 19, ശനിയാഴ്‌ച

വയറു നിറഞ്ഞോ??

മനസ്സിൻ ചുള്ളിക്കമ്പുകൾ കൂട്ടി
സ്വപ്നത്തിന്നരി വേവിച്ചിട്ട്
ആദർശത്തിന്നുപ്പും ചേർത്ത്
നിങ്ങൾ കഞ്ഞി കുടിച്ചപ്പോൾ
തെങ്ങിൻ ചോട്ടിൽ ചാരം പോലെ
മണ്ണായ് ചേർന്നത് ഞാനാണേ ...

പരിഭവം

നിറങ്ങൾക്കുമുണ്ട് പരിഭവങ്ങൾ
പറയാൻ നിറം മാറുന്ന
ഓന്തുകൾക്ക്‌ നിറം പതിച്ചു
നൽകിയ മനുഷ്യരോട്‌

സിബ്ബ്

ഇരു പക്ഷങ്ങളെ യോജിപ്പിക്കാനുള
ഓട്ടം മാത്രം ജീവിതമായുള്ളവൻ
അതിനായ് നിരന്തരം പിടിവലികൾ
സഹിക്കേണ്ടി വരുന്നവൻ, അകന്നു
നിന്നവരില്ല, അകത്തി നിർത്തിയവരില്ല
പണ്ടാരം സിബ്ബ് പൊട്ടിയെന്ന പ്രാക്കു
മാത്രം യാത്രാമൊഴിയായ് ലഭിപ്പവൻ.

രക്ഷാബന്ധൻ

പെങ്ങളെ പെങ്ങളായ്
കാണാൻ ചരടെന്തിനെന്ന്
ചോദിക്കുന്നവരെ നോക്കി
പല്ലിളിക്കുന്നുണ്ടാവണം
അമ്മയുടെ കെട്ടുതാലിയും
കയ്യിലണിയിച്ച മോതിരവും.

2015 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

കീശ

തണുപ്പിച്ച ചില്ലുകൂട്ടിനകത്ത്
"ബാക്ടീരിയ കോൺഷ്യസായി"
നെഞ്ചിടിപ്പിന്റെ താളത്തിനായ്
കാത്തു നിൽക്കുന്നവരുടെ ഇടയിൽ
നോട്ടിന്റെ ചുവപ്പിന് ചോരച്ചു -
വപ്പിനേക്കാൾ മാനം നൽകുന്ന
സ്റ്റെതസ്ക്കോപ്പിനാൽ കീശയളക്കും
അയാളെ ഹൃദയത്തിന്റെ താളം
കേൾപ്പിക്കാനാകണം പണ്ടു
മുതൽക്കേ കീശ ഹൃദയപക്ഷത്ത്
സ്ഥാനം ചോദിച്ചു വാങ്ങിയത്.